തിരയുക

ആക്രമിക്കപ്പെട്ട ആംഗ്ലിക്കൻ അൽ അഹ്ലി ആശുപത്രി പരിസരം ആക്രമിക്കപ്പെട്ട ആംഗ്ലിക്കൻ അൽ അഹ്ലി ആശുപത്രി പരിസരം  (AFP or licensors)

ഗാസയിലെ ആംഗ്ലിക്കൻ ആശുപത്രിക്കുനേരെയുള്ള ആക്രമണം അപലപനീയം: ക്രൈസ്തവസഭ

ഒക്ടോബർ 17-ന് ഗാസയിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിനെതിരെ പ്രസ്താവനയുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ക്രൈസ്തവസഭാനേതൃത്വങ്ങൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകളുടെ മരണത്തിനും അനേകർക്ക് പരിക്കിനും കാരണമായ കിരാതമായ ആക്രമണത്തെ വിശുദ്ധനാട്ടിലെയും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള ക്രൈസ്തവസഭകളുടെ നേതൃത്വങ്ങൾ അപലപിച്ചു. ഗാസയിലെ അൽ അഹ്ലി എന്ന ആംഗ്ലിക്കൻ ആശുപത്രിക്കു നേരെയുണ്ടായ അക്രമണത്തിനെതിരെ റോമിൽ മെത്രാന്മാരുടെ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്ന മധ്യപൂർവ്വദേശങ്ങളിൽനിന്നുള്ള പാത്രിയർക്കീസുമാരും മെത്രാന്മാരും അല്മായരും ഒരുപോലെ തങ്ങളുടെ ശക്തമായ പ്രതിഷേധമറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായും, പരിക്കേറ്റവരുടെയും, അപകടത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളുടെയും ആശ്വാസത്തിനായും തങ്ങളുടെ പ്രാർത്ഥനകൾ അവർ ഉറപ്പുനൽകി. ഇസ്രായേൽ-പാലസ്തീന സംഘർഷത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മറ്റു സംഘർഷങ്ങൾക്കും കാരണമായവരുടെ മനഃസാക്ഷിയെ ദൈവം സ്പർശിക്കുകയും, അക്രമങ്ങൾക്ക് അറുതിവരുത്തുകയും ചെയ്യട്ടെയെന്ന് അവർ ആശംസിച്ചു.

നിരപരാധികളായ നൂറുകണക്കിന് മനുഷ്യരെ ഇരകളാക്കിയ ഈ ആക്രമണത്തിൽ, ജറുസലേമിലെ എപ്പിസ്‌കോപ്പൽ രൂപതയ്ക്ക്, ജെറുസലേമിലുള്ള വിവിധ പാത്രിയർക്കീസുമാരും മറ്റു സഭാനേതൃത്വങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാധാനത്തിനായി ക്രൈസ്തവസമൂഹങ്ങൾ പ്രാർത്ഥിക്കുന്നതിനിടെയാണ് ഇത്തരമൊരു ഹൃദയഭേദകമായ അതിക്രമം ഉണ്ടായതെന്ന് അവർ എഴുതി. നീതിക്കും സമാധാനത്തിനും വേണ്ടി തങ്ങളുടെ പ്രാർത്ഥന ഉറപ്പുനൽകിയ സഭാനേതൃത്വം ഗാസയിലെ സാധാരണ ജനങ്ങളുടെ സഹനത്തിന് അറുതിവരട്ടെയെന്നും ആശംസിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ഒരു ആക്രമണത്തിന് പിന്നാലെ ഒക്ടോബർ പതിനേഴിന് നടന്ന കൂടുതൽ ശക്തമായ ആക്രമണത്തെ കാന്റർബറി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി അപലപിക്കുകയും, ഗാസയിലെയും ഇസ്രയേലിലെയും വെസ്റ്റ് ബാങ്കിലെയും ആംഗ്ലിക്കൻ സഭംഗങ്ങൾക്ക് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. മനുഷ്യാന്തസ്സും വിശുദ്ധിയുമാണ് ഈ ആക്രമണത്തിലൂടെ തകർക്കപ്പെടുന്നതെന്നും, ഇത് മാനവികനിയമത്തിനെതിരാണെന്നും അദ്ദേഹം എഴുതി. നിഷ്കളങ്കരായ മനുഷ്യരെ ആക്രമണങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2023, 17:31