തിരയുക

ജോർദാനിൽ നിന്നുള്ള കാഴ്ച്ച ജോർദാനിൽ നിന്നുള്ള കാഴ്ച്ച  

വജ്രജൂബിലി നിറവിൽ പലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ

പൊന്തിഫിക്കൽ മിഷൻ പലസ്തീനിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 75 വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ, ജോർദാനിലെ അപ്പസ്തോലിക പ്രതിനിധി ആർച്ചുബിഷപ്പ് ജാൻപിയെത്രോ ദൽ തോസോയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പന്ത്രണ്ടാം പീയൂസ് പാപ്പായുടെ കാലത്ത് പലസ്തീനിലെ ജനതയ്ക്കുവേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ച പൊന്തിഫിക്കൽ മിഷന്റെ പ്രവർത്തനങ്ങൾ എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. തദവസരത്തിൽ, ആഘോഷങ്ങളുടെ പ്രധാന ഭാഗമായി ജൂലൈ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച്ച ജോർദാനിലെ അപ്പസ്തോലിക പ്രതിനിധി ആർച്ചുബിഷപ്പ് ജാൻപിയെത്രോ ദൽ തോസോയുടെ മുഖ്യകാർമ്മികത്വത്തിൽ  അമ്മാനിലെ പടിഞ്ഞാറൻ പ്രദേശമായ സ്വീഫിഹിൽ നസറത്തിലെ  പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചു.

ആഘോഷമായ ചടങ്ങിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു. നിരവധി വൈദികർ വിശുദ്ധകുർബാനയിൽ സഹകാർമികത്വം വഹിച്ചു. പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ ഡയറക്ടർ ജനറൽ റെയ്ദ് അൽ-ബാഹോയും, നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ  പന്ത്രണ്ടാം പീയൂസ് പാപ്പായുടെ നിർദേശാനുസരണം പലസ്തീൻ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച മിഷൻ്റെ പ്രവർത്തനത്തെ പ്രശംസിച്ചു. 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ, പലസ്തീനിയൻ അറബ് ജനതയുടെ നിർബന്ധിത പലായനം ചരിത്രസത്യമായി നിലകൊള്ളുമ്പോൾ, ഇന്നും പലസ്തീനികളായ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.

ഈ ദുരിതാവസ്ഥകളിൽ കർത്താവ് നമ്മെ കൈവിടുകയില്ലെന്നും, നമ്മെ രക്ഷിക്കുവാൻ തന്റെ പുത്രനെ അയച്ച ദൈവം ഇന്നും നമ്മെ പരിപാലിക്കുമെന്നും ആർച്ച്ബിഷപ് വചനസന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ഇന്നും മധ്യപൂർവ്വേഷ്യയിലെ ദുരിതങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെയും ഫ്രാൻസിസ് പാപ്പായുടെയും പ്രത്യേകമായ പരിഗണയിൽ ഉണ്ടെന്നും, ബന്ദികളുടെ മോചനത്തിനും, വെടിനിർത്തലിനും, ഇരുരാഷ്ട്ര സ്ഥാപനത്തിനുമുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനകളും നൂൺഷ്യോ ഓർമ്മിപ്പിച്ചു. പന്ത്രണ്ടാം പീയൂസ് പാപ്പായിൽ ആരംഭിച്ചത്, ഇന്ന് ഫ്രാൻസിസ് പാപ്പായിലൂടെ തുടരുന്നുവെന്നും ആർച്ചുബിഷപ്പ് ചൂണ്ടിക്കാണിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2024, 13:11