പാപ്പാ: ദൈവത്തിന് ഏറ്റം പ്രീതികരമായ സ്തുതിപ്പ് സാഹോദര്യസ്നേഹം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്ന് ലോകത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിദ് 19 മഹാമാരി പോലുള്ള ദുരന്തങ്ങൾ എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം മനുഷ്യാവതാര രഹസ്യത്തിൻറെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് മാർപ്പാപ്പാ.
2020-ɔ൦ ആണ്ടവസാത്തോടനുബന്ധിച്ച് വത്തിക്കാനിൽ വർഷാന്ത്യദിനത്തിൽ, വ്യാഴാഴ്ച (31/12/20) വൈകുന്നേരം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജോവാന്നി ബാത്തിസ്ത റേ (Card. Giovanni Battista Re) കൃതജ്ഞതാ സായാഹ്ന പ്രാർത്ഥനാ വേളയിൽ വായിച്ച ഫ്രാൻസീസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.
ഫ്രാൻസീസ് പാപ്പായ്ക്ക് സന്ധിവേദന അനുഭവപ്പെട്ടതു മൂലം ഈ സായാഹ്ന പ്രാർത്ഥന നയിച്ചത് കർദ്ദിനാൾ റേ തന്നെയായിരുന്നു.
കോവിദ് 19 മഹാമാരി പോലുള്ള ദുരന്തങ്ങളുടെ പൊരുൾ ഒരു പക്ഷേ, നമുക്ക് നല്ല സമറിയാക്കാരനിൽ കണ്ടെത്താൻ സാധിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.
വഴിയിൽ മുറിവേറ്റു കിടന്നിരുന്നയാളെ കാരുണ്യത്താൽ പ്രചോദിതനായ സമറിയാക്കാരൻ ഒരു സഹോദനരനെപ്പോലെ കാണുകയും തനിക്കു കഴിയുംവിധം പരിചരിക്കുകയും ചെയ്യുന്ന സംഭവം അനുസ്മരിച്ച പാപ്പാ, നരകുലത്തിന് പ്രഹരമേല്പിക്കുന്ന ദുരന്തങ്ങൾ നമ്മിൽ സഹാനുഭൂതിയും സാമീപ്യത്തിൻറെയും കരുതലിൻറെയും ഐക്യദാർഢ്യത്തിൻറെയും വാത്സല്യത്തിൻറെയും മനോഭാവങ്ങളും ഉണർത്താൻ പോന്നവയാണെന്ന് ഉദ്ബോധിപ്പിച്ചു.
പ്രിപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും രോഗം ബാധിതരെയും ഏകാന്തതയനുഭവിച്ചവരെയും തൊഴിൽ നഷ്ടപ്പെട്ടവരെയും എല്ലാം പാപ്പാ അനുസ്മരിച്ചു.
കോവിദ് 19 വസന്തയുടെ വേളയിൽ മുൻനിരയിൽ പ്രവർത്തന നിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, അതായത്, ഭിഷഗ്വരന്മാരും നഴ്സുമാരും സന്നദ്ധപ്രവർത്തകരുമെല്ലാം, അതുപോലെ തന്നെ വൈദികരും സന്ന്യാസീസന്ന്യാസിനികളും നമ്മുടെ പ്രാർത്ഥനയും നന്ദിയും സവിശേഷമാംവിധം അർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
അവരെല്ലാവരും സകലരുടെയും നന്മയാണ് അന്വേഷിക്കുന്നതെന്നും ഇത് ദൈവ കൃപയുടെ, ദൈവിക കാരുണ്യത്തിൻറെ അഭാവത്തിൽ സാധിക്കില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്വന്തം കാര്യങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, തൻറെ സമയവും വസ്തുക്കളും മറ്റുള്ളവർക്കായി വിനിയോഗിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നത് സ്വാർത്ഥതയെ വെല്ലുന്ന ദൈവിക ശക്തിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ദൈവത്തിന് ഏറ്റം പ്രീതികരമായ വാഴ്ത്തലും സ്തുതിയും സാഹോദര്യസ്നേഹം ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: