ബഹ്റൈനിലെത്തിയ പാപ്പായ്ക്ക് ലഭിച്ച ഔദ്യോഗിക സ്വീകരണത്തിൽനിന്ന് ബഹ്റൈനിലെത്തിയ പാപ്പായ്ക്ക് ലഭിച്ച ഔദ്യോഗിക സ്വീകരണത്തിൽനിന്ന് 

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി പാപ്പാ ബഹ്റൈനിലെത്തി

തന്റെ മുപ്പത്തിയൊമ്പതാം അപ്പസ്തോലികയാത്രയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ നവംബർ മൂന്ന് വ്യാഴാഴ്ച രാവിലെ ബഹ്റൈനിലേക്ക് യാത്രയായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബഹ്റൈനിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ആരംഭം കുറിച്ചുകൊണ്ട്, ഇറ്റലിയിലെ പ്രാദേശികസമയം 9.45-ന്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് രണ്ടു പതിനഞ്ചോടെ, റോമിലെ ഫ്യുമിച്ചീനോ (Fiumicino) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇത്താ എയർബസ് A330-ൽ ബഹ്റൈനിലേക്ക് പുറപ്പെട്ടു. പ്രാദേശികസമയം വൈകുന്നേരം 4.45-ഓടെ, ഇന്ത്യൻ സമയം വൈകുന്നേരം 7.15-ഓടെ പാപ്പാ ബഹ്‌റൈനിലെത്തി. ബഹറിനിൽ നടക്കുന്ന കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദങ്ങൾക്കും സഹവാസത്തിനുമായുള്ള ഫോറത്തിന്റെ സമാപനത്തിൽ പാപ്പാ പങ്കെടുക്കും.

ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ പാപ്പാ

ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പായാണ് പാപ്പാ ഫ്രാൻസിസ്. ഷിയാ വിഭാഗത്തിലുള്ള മുസ്ലിം മതവിഭാഗക്കാർ കൂടുതലായുള്ള ബഹ്‌റൈനിലെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ചാണ് പാപ്പാ ഇവിടേക്കെത്തിയത്. പതിനഞ്ചു ലക്ഷത്തിലധികം ആളുകളുള്ള ഇവിടെ ഫ്രാൻസിസ് പാപ്പാ അവാലി, മനാമ എന്നീ നഗരങ്ങൾ സന്ദർശിക്കും. രാജ്യത്തെ പതിനഞ്ചു ശതമാനത്തോളം ജനങ്ങൾ ക്രൈസ്തവരാണ്. ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്ന ക്രൈസ്തവരിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള ജോലിക്കാറുമുണ്ട്. ബഹ്‌റൈനിലെ ക്രൈസ്തവരുമായി കണ്ടുമുട്ടുന്ന പാപ്പാ, മതാന്തരസംവാദങ്ങൾക്കുള്ള പ്രാധാന്യത്തെ ഈ അപ്പസ്തോലികയാത്രയിലൂടെയും എടുത്തു കാണിക്കും.

പരിസ്ഥിതിസൗഹൃദയാത്ര

പരിസ്ഥിതിസഹൃദപരമായ ഒരു അപ്പസ്തോലികയാത്രയാണ് പാപ്പാ ഇത്തവണ നടത്തുന്നത്. പാപ്പായെ ബഹ്റൈനിലേക്ക് കൊണ്ടുപോകുന്ന ഈത്ത കമ്പനിയുടെ എയർബസ് A330 പരിസ്ഥിതി ആഘാതമില്ലാത്ത ഒരു ഇന്ധനമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. യാത്രയ്ക്ക് മുൻപായി ഈത്ത കമ്പനിയുടെ ഡയറക്ടർ ജനറൽ ഫാബിയോ മരിയ ലാസ്സെറീനി ഇതുമായി ബന്ധപ്പെട്ട "സുസ്ഥിരതയുടെ പ്രകടനമായ" ഒരു ക്യാൻവാസ് ചിത്രം പാപ്പായ്ക്ക് കൈമാറി.

വിവിധ രാജ്യങ്ങൾക്കുള്ള സന്ദേശങ്ങൾ

വത്തിക്കാനിൽനിന്ന് ഇറ്റലിയുടെ അധികാരപരിധിയിലുള്ള റോമിലെ ഫ്യുമിച്ചീനോ ലെയൊനാർദോ ദാവിഞ്ചി വിമാനത്താവളത്തിൽനിന്ന് ബഹ്‌റൈനിലെ അവാലിയിലേക്കുള്ള യാത്രയിൽ പാപ്പാ ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെയാണ് യാത്ര ചെയ്‌തത്‌.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി ബഹ്റൈനിലേക്ക് പുറപ്പെടുന്ന താൻ, വിവിധ നാഗരികതകളും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തിന് സാക്ഷ്യം നൽകാനാണ് യാത്രയാകുന്നതെന്ന് പാപ്പാ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തറെല്ലയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ എഴുതി.

ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കും ടെലിഗ്രാം സന്ദേശത്തിലൂടെ തന്റെ യാത്രയെക്കുറിച്ച് അറിയിച്ച പാപ്പാ ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങളും സമാധാനവും നേർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2022, 16:58