പാപ്പാ: സമാഗമത്തിൻറെയും സംഭാഷണത്തിൻറെയും സംസ്കാരം ഊട്ടിവളർത്തുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘർഷത്തിൻറെതല്ല, പ്രത്യുത, സമാഗമത്തിൻറെ, യുദ്ധത്തിൻറെതല്ല മറിച്ച്, സമധാനത്തിൻറെ, ഒരു സംസ്കൃതി പരിപോഷിപ്പിക്കുന്നതായ രചനാത്മക ആശയവിനിമയം അടിയന്തിര ആവശ്യമാണെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ഏതാനും പ്രമുഖ പത്രപ്രവർത്തകർ ചേർന്ന് 1995-ൽ ഏർപ്പെടുത്തിയ “ഇതാകുന്നു പത്രപ്രവർത്തനം” എന്നർത്ഥം വരുന്ന “ ഏ ജോർണലിസ്മൊ” മാദ്ധ്യമ പുരസ്ക്കാരം ശനിയാഴ്ച (26/08/23) വത്തിക്കാനിൽ സ്വീകരിക്കവെ ഈ പുരസ്ക്കാരദായക പ്രതിനിധിസംഘത്തെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
റോമിൻറെ മെത്രാനാകുന്നതിനു മുമ്പും പിമ്പും പുരസ്ക്കാരങ്ങൾ സ്വീകരിക്കുന്നതിനോട് പൊതുവെ താൻ വിമുഖത കാട്ടിയിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ സൃഷ്ടിപരമായ ഒരു ആശയവിനിമയത്തിൻറെ അടിയന്തിരാവശ്യത്തിന് ഊന്നൽ നല്കുക എന്നതാണ് ഇപ്പോൾ ഈ സമ്മാനം സ്വീകരിക്കുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് വെളിപ്പെടുത്തി. മുൻവിധിയല്ല അപരനോടു തുറവുകാട്ടുന്ന ഒരു സംസ്ക്കാരം വളർത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വ്യാജവാർത്തകളുടെ പ്രസരണത്തിൽ തൻറെ ആശങ്ക അറിയിച്ച പാപ്പാ വൈപിരീത്യത്തിൻറെ യുക്തിക്ക് അടിയറവു പറയാതിരിക്കുകയും വിദ്വേഷത്തിൻറെ ഭാഷയുടെ സ്വാധീനത്തിലാകാതിരിക്കുകയും വേണമെന്ന് പറഞ്ഞു. പത്രപ്രവർത്തകർ തെറ്റായ വിവരങ്ങൾ നല്കാതിരിക്കേണ്ടതിൻറെ പ്രാധാന്യം എടുത്തു കാട്ടിയ പാപ്പാ തെറ്റായ വിവരങ്ങൾ നല്കുന്നത് പത്രപ്രവർത്തനത്തിലെ നാലു പാപങ്ങളിൽ ഒന്നാണെന്നും, ഇതര പാപങ്ങൾ പരദൂഷണം, അപകീർത്തിപ്പെടുത്തൽ, അപവാദപ്രചരണങ്ങളിൽ അഭിരമിക്കൽ എന്നിവയാണെന്നും വിശദീകരിച്ചു.
ശാന്തിയുടെ ശബ്ദത്തിനും ഉക്രൈയിനിലും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ പരിശ്രമിക്കുകയും യുദ്ധത്തിൻറെ ഹിംസാത്മക യുക്തിക്ക് കീഴടങ്ങാതെ സമാധാനത്തിൻറെയും സംഭാഷണത്തിൻറെയും നയതന്ത്രജ്ഞതയുടെയും യുക്തിയിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കും ഇടം നല്കപ്പെടും എന്നതാണ് തൻറെ പ്രത്യാശയെന്നും പാപ്പാ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: