ആഗോള ശിശുദിനാഘോഷത്തിനു ഇറ്റാലിയൻ ശില്പിയായ മിമ്മോയുടെ സംഭാവനയും
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പാ വിളിച്ചുചേർത്ത, മെയ് മാസം 25, 26 തീയതികളിൽ റോമിൽ വച്ചുള്ള പ്രഥമ ആഗോള ശിശുദിനാഘോഷത്തിനു ഇറ്റാലിയൻ ശില്പിയായ മിമ്മോ പാലദീനോ, ക്രിസ്ത്യൻ സംസ്കാരത്തിൻ്റെ ചിത്രങ്ങളുള്ള നാല് മീറ്ററിനു മുകളിൽ ഉയരമുള്ള ഒരു വലിയ കുരിശ് നിർമ്മിച്ചുനൽകി.
'ആഹ്ളാദത്തിന്റെ കുരിശ്', എന്നാണ് മിമ്മോ കുരിശിനു നൽകിയിരിക്കുന്ന പേര്. എഴുപതിനായിരത്തിനു മേൽ കുട്ടികളാണ് ഈ പ്രഥമആഘോഷത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഒരു വലിയ സമ്മേളനത്തിന് ഇപ്രകാരം ഒരു കുരിശു നിർമ്മിച്ചുനൽകുവാൻ സാധിച്ചതിൽ തനിക്കുള്ള സന്തോഷവും, ചാരിതാർഥ്യവും മിമ്മോ പങ്കുവച്ചു. ഈ ചരിത്രസംഭവത്തിന്റെ നായകന്മാരായ കുട്ടികൾക്ക് വേണ്ടിയാണ് താൻ ഇത് നിർമ്മിച്ചതെന്നും, കുരിശിൽ ചിത്രീകരിച്ചിരിക്കുന്ന ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഘടകങ്ങൾ കണ്ടെത്തുവാൻ അവർക്കു സാധിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 25 ശനിയാഴ്ച റോമിലെ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോക ശിശുദിനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുരിശ് പ്രകാശനം ചെയ്യും. തുടർന്ന് മേയ് 26-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയുടെ അവസരത്തിൽ അൾത്താരയ്ക്കു സമീപം പ്രതിഷ്ഠിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: