തിരയുക

ഉക്രൈനിലെത്തിയ കർദ്ദിനാൾ പിയെത്രോ പരോളിൻ ഉക്രൈനിലെത്തിയ കർദ്ദിനാൾ പിയെത്രോ പരോളിൻ  (Krawiec)

ഉക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകൾ: കർദ്ദിനാൾ പരോളിൻ

ഉക്രൈനിലെ സായുധസംഘർഷങ്ങൾ വെറും വാർത്തകളായി അവസാനിക്കരുതെന്നും, അവ സമാധാനസ്ഥാപനത്തിനായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലേക്ക് നയിക്കണമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന ഉക്രൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ മീഡിയയയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഇങ്ങനെ പറഞ്ഞത്.

അലെസാന്ദ്രോ ദേ കരോളിസ്, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

കഴിഞ്ഞ രണ്ടരവർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഉക്രൈൻ ഏറ്റുവാങ്ങുന്ന മുറിവുകൾ ഉണങ്ങാൻ ദീർഘനാളുകൾ വേണ്ടിവരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈനിൽ നടത്തിയ സന്ദർശനത്തിന്റെ അവസരത്തിൽ, വത്തിക്കാൻ മീഡിയയ്ക്കായി ഫാ. മാരിയൂഷ് ക്രാവിയെസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദ്ദിനാൾ പരോളിൻ.

ഉക്രൈനിലേക്കുള്ള തന്റെ യാത്രയിൽ തന്റെ ഹൃദയത്തെ പ്രത്യേകമായി സ്പർശിച്ചത്, തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയഭേദകമായ അവസ്ഥയാണെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരോളിൻ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. ആക്രമണങ്ങളിൽ മരണമടഞ്ഞ നിരവധിയാളുകളുടെ മൃതശരീരം പോലും തിരികെ ലഭിച്ചിട്ടില്ലെന്നും, മനുഷ്യാന്തസ്സിനു യോജിച്ച മൃതസംസ്കാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ക്രൈസ്തവചിന്ത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പ്രസ്‌താവിച്ചു. യുദ്ധത്തിൽ അംഗഭംഗം നേരിട്ടവരുടെയും, വികലാംഗരായവരുടെയും കാര്യം എടുത്തുപറഞ്ഞ കർദ്ദിനാൾ പരോളിൻ, യുദ്ധങ്ങൾ ജീവിതത്തിലും, ശരീരത്തിലും സമൂഹത്തിലും നീചമായ അടയാളങ്ങളാണ് ശേഷിപ്പിക്കുകയെന്ന് ഓർമ്മപ്പിച്ചു.

യുദ്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുനിറുത്തുക എന്നതാണ് ഈ കാലത്തെ പ്രധാന ആവശ്യം എന്ന് പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, മറക്കപ്പെട്ട മറ്റൊരു സംഘർഷമായി ഇത് അവസാനിക്കരുതെന്ന് ഓർമ്മിപ്പിച്ചു. മറ്റു ഭൂഖണ്ഡങ്ങളിലും സായുധസംഘർഷങ്ങൾ അരങ്ങേറുന്നുണ്ടെന്നത് അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ, പക്ഷെ ഉക്രൈൻ യൂറോപ്പിന്റെ മദ്ധ്യത്തിലാണെന്നത് പ്രത്യേകം എടുത്തുപറഞ്ഞു. യുദ്ധം വെറുമൊരു വാർത്തയായി ചുരുങ്ങുന്നതിലെ വൈരുധ്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉക്രൈന് മാനവികസഹായങ്ങൾ ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ പരോളിൻ, നയതന്ത്രതലത്തിൽ, സമാധാനശ്രമങ്ങൾക്കായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് എടുത്തുപറഞ്ഞു. ചർച്ചകളിലൂടെയുള്ള പരിഹാരത്തിൽനിന്ന് നാം ഇനിയും അകലെയാണെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുകക്ഷികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമാധാനശ്രമങ്ങളാണ് നടക്കേണ്ടതെന്ന് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2024, 17:30