തിരയുക

ദീപാവലി ആഘോഷങ്ങൾക്കായുള്ള വിളക്കുകൾ - ബംഗളൂരുവിൽനിന്നുള്ള ഒരു ദൃശ്യം ദീപാവലി ആഘോഷങ്ങൾക്കായുള്ള വിളക്കുകൾ - ബംഗളൂരുവിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സമൂഹത്തിൽ ഐക്യം വളർത്താൻ ഹൈന്ദവരെയും ക്രൈസ്തവരെയും ആഹ്വാനം ചെയ്‌ത്‌ വത്തിക്കാൻ ഡികാസ്റ്ററി

വൈവിധ്യങ്ങളും വ്യത്യസ്തതകളും ഉള്ള സമൂഹങ്ങളിലും, നാം പരസ്പരം അറിഞ്ഞ് ഒരുമിച്ച് വളരാൻ പരിശ്രമിക്കണമെന്നും, വിശ്വാസികൾ എന്ന നിലയിൽ ഹൈന്ദവരും ക്രൈസ്തവരും മറ്റു മതവിശ്വാസികളോട് സഹകരിച്ച്, സമൂഹത്തിൽ ഐക്യം വളർത്താൻ പരിശ്രമിക്കണമെന്നും ഈ വർഷത്തെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സന്ദേശത്തിൽ മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി. വ്യത്യസ്തതകൾ മാനവികതയ്‌ക്കെതിരെയുള്ള ഭീഷണിയല്ല, ദൈവദാനമാണ്. പരസ്പരം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വ്യത്യസ്തതകളുള്ളപ്പോഴും, വൈവിധ്യങ്ങളുടെ ഇടയിലും, ഐക്യം പ്രോത്സാഹിപ്പിക്കാൻ ഹൈന്ദവരെയും ക്രൈസ്തവരെയും ആഹ്വാനം ചെയ്‌ത്‌ മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി. ഒക്ടോബർ 31-ന് ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പരിശുദ്ധ സിംഹാസനം ഇത്തരമൊരു സന്ദേശം നൽകിയത്. പ്രകാശത്തിന്റെ ഉറവിടമായ ദൈവം നിങ്ങളുടെ  മനസ്സിനെയും ഹൃദയങ്ങളെയും സമാധാനത്താലും സന്തോഷത്താലും, നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും കൃപയാലും ആനന്ദത്താലും നിറയ്ക്കട്ടെയെന്ന് വത്തിക്കാനുവേണ്ടി ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗേൽ ആംഹെൽ അയൂസോ ഗിക്സോത് എഴുതി.

നമ്മുടെ നഗരങ്ങളിലും രാജ്യങ്ങളിലും വിവിധ സംസ്കാരങ്ങളിലും, മതങ്ങളിലും, വർഗ്ഗങ്ങളിലും, ഭാഷകളിലും, പ്രത്യയശാസ്ത്രങ്ങളിലും നിന്നുള്ള ജനങ്ങൾ വസിക്കുന്ന ഇക്കാലത്ത്, ഈ വൈവിധ്യം പരസ്പരം മനസ്സിലാക്കാനും ഒരുമിച്ചുള്ള വളർച്ചയ്ക്കും ഉപകാരപ്പെടുന്നതാണെന്ന് ഡികാസ്റ്ററി ഒക്ടോബർ 24-ന് പുറത്തുവിട്ട സന്ദേശത്തിൽ എഴുതി. എന്നാൽ അതേസമയം ചിലയിടങ്ങളിൽ ഇത് ഐക്യത്തിനെതിരെയുള്ള ഒരു ഭീഷണിയും, സംഘർഷങ്ങൾക്കുള്ള കാരണമായും മാറുന്നുണ്ട് എന്നും ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.

വിവിധ ആളുകൾ തമ്മിലുള്ള സഹവാസം പലപ്പോഴും ബുദ്ധിമുട്ടുളവാക്കിയിരുന്നുവെന്ന് ചരിത്രത്തിൽ നാം കാണുന്നുണ്ട് എങ്കിലും, സമയത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ, വിവിധ സംസ്കാരങ്ങളും വർഗ്ഗങ്ങളും ഒരുമിച്ച് വളരുകയും, ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുന്നതിലേക്ക് വളരുന്നതും നാം കാണുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പായുടെ, ഫ്രത്തെല്ലി തൂത്തി (96) എന്ന ചാക്രികലേഖനം പരാമർശിച്ചുകൊണ്ട് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി എഴുതി.

ദൈവികപദ്ധതിയിൽ വൈവിധ്യങ്ങളും വ്യത്യസ്തതകളും ആരുടേയും ജീവിതത്തിന് ഭീഷണിയായല്ല, മറിച്ച് ഒരുമയോടെയുള്ള സഹവാസത്തിനുള്ള ഒരു ദാനമായാണ് നാം കാണുന്നത്. അതുപോലെ നമ്മുടെ സമൂഹങ്ങളിൽ വൈവിധ്യങ്ങളിലുള്ള മാനവികതയുടെ ഏകത്വവും നമുക്ക് കാണാൻ സാധിക്കും. അതേസമയം, ദൈവത്തിന്റെ പേരിൽ അധികാരമുപയോഗിച്ചുകൊണ്ടുള്ള ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുക എന്നത് പലപ്പോഴും മറ്റുള്ളവരെ ഒഴിവാക്കുകയോ, വിവേചനം കാട്ടുകയോ ചെയ്യുന്ന രീതിയിലുള്ള ആശയങ്ങളിൽ നിന്ന് പുറപ്പെടുന്ന ചിന്തയാണ്. പലയിടങ്ങളിലും കാണുന്ന മതമൗലികവാദം, തീവ്രവാദചിന്തകൾ, മതഭ്രാന്ത്, വംശീയത, കടുത്ത ദേശീയവാദം തുടങ്ങിയവ ഐക്യം നശിപ്പിക്കുകയും, മനുഷ്യർക്കിടയിൽ സംശയങ്ങൾക്കും മുൻവിധികൾക്കും, അവിശ്വാസത്തിനും, വിദ്വേഷത്തിനും ഭയത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്.

ദൈവമക്കളും, സഹോദരീസഹോദരങ്ങളുമെന്ന നിലയിൽ, നഗരങ്ങളിലും രാഷ്ട്രങ്ങളിലും സാഹോദര്യചിന്ത വളർത്തുന്നതുവഴി, മനുഷ്യരെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയുന്നത് ഏറെ പ്രധാനപ്പെട്ട ആവശ്യമാണ്. അങ്ങനെ ബന്ധങ്ങളുടെ പാലങ്ങൾ പണിയാനും, ധാർമ്മിക, സാമ്പത്തിക, സാമൂഹികരംഗങ്ങളിലെ അനൈക്യത്തെ തോൽപ്പിക്കാനും നമുക്ക് സാധിക്കും. നമ്മുടെ വൈവിധ്യങ്ങൾക്കിടയിലും ഐക്യം വിതയ്ക്കുകയെന്നത് ഓരോ വ്യക്തികളുടെയും സമൂഹത്തിന്റെ മുഴുവനും ആവശ്യമാണ്. സമൂഹത്തിൽ സഹാനുഭൂതി പ്രോത്സാഹിപ്പിക്കാനും, നമ്മിൽനിന്ന് വ്യത്യസ്തരായവരുമായുള്ള ബന്ധങ്ങളിൽപ്പോലും പരസ്പരബഹുമാനം വളർത്താനും നമുക്ക് സാധിക്കണം.

വ്യത്യസ്തതകളെ മനസ്സിലാക്കാനും അംഗീകരിക്കാനും പരസ്പരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി മുന്നോട്ടുവച്ചു. സമൂഹത്തിൽ ഐക്യം വളർത്താൻ മതങ്ങൾക്കുള്ള കഴിവ് ഉപയോഗിച്ച് ഐക്യത്തിനായി പോരാടാനുന്നതിന് തങ്ങളുടെ അനുയായികളെ ക്ഷണിക്കാൻ  മതങ്ങളുടെ അധികാരച്ചുമതലയുള്ള ആളുകൾ പരിശ്രമിക്കേണ്ടതുണ്ട്.

ഉത്തരവാദിത്വത്തോടും, സാഹോദര്യത്തിന്റെയും, മറ്റുള്ളവരെ ഉൾക്കൊള്ളുന്നതിന്റെയുമായ മനോഭാവത്തോടും കൂടെ, ക്രൈസ്തവരും ഹിന്ദുക്കളും, ഐക്യത്തോടെയുള്ള സഹവാസം ഉറപ്പാക്കാനും, മറ്റു മതവിഭാഗങ്ങളിലുള്ളവരും സന്മനസ്സുള്ള മനുഷ്യരുമായി ചേർന്ന് നമ്മുടെ വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും ഇടയിലും ഐക്യം വളർത്താനും പരിശ്രമിക്കണമെന്നും കർദ്ദിനാൾ മിഗേൽ ആംഹെൽ ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2024, 15:33