ദീർഘായുസ്സ് ഇന്നിൻറെ വലിയൊരു വെല്ലുവിളി, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈദ്യശാസ്ത്രപരം മാത്രമല്ല, സാമ്പത്തികശാസ്ത്രം, സംസ്കാരം, നൈതികത, ആദ്ധ്യാത്മികത എന്നിവ ഉൾപ്പെടുന്ന സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്നതാകയാൽ ദീർഘായുസ്സ് ഇന്നിൻറെ വലിയ വെല്ലുവിളികളിൽ ഒന്നാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പ്രസ്താവിച്ചു.
മാർച്ച് 24-ന്, തിങ്കളാഴ്ച, ആയുർദൈർഘ്യത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട വത്തിക്കാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വത്തിക്കാൻ ആയുർദൈർഘ്യ ഉച്ചകോടി: കാല ഘടികാരത്തെ വെല്ലുവിളിക്കൽ” എന്നതായിരുന്നു ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
വാർദ്ധക്യം മറച്ചുവെക്കേണ്ട ഒരു പ്രശ്നമാണെന്ന മട്ടിൽ പരിമിതികളെയും ബലഹീനതകളെയും നിഷേധിക്കുന്നതായ പ്രവണതയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും എന്നാൽ, ജീവിതം ഒരു ദാനമാണെന്നും അസ്തിത്വത്തിൻറെ ഓരോ ഘട്ടത്തിലും അതിനു മൂല്യം ഉണ്ടെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. യഥാർത്ഥ പൂർണ്ണത കണ്ടെത്തുന്നത് വർഷങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ബന്ധങ്ങളുടെ ഗുണനിലവാരത്തിലാണ്, നൽകുന്നതും സ്വീകരിക്കുന്നതുമായ സ്നേഹത്തിലാണ്, ഒരു സമൂഹത്തിൻറെ ഭാഗമാകുന്നതിൻറെ അഗാധ അർത്ഥത്തിലാണ്, എന്നത് മറന്നുകൊണ്ട്, ജൈവിക അമർത്യതയുടെ പിന്നാലെ പോകുന്ന ഒരു പുരോഗതിയെന്ന മിഥ്യാധാരണയിൽ നാം നിപതിക്കരുതെന്നു അദ്ദേഹം മുന്നറിയിപ്പേകി.
ആകയാൽ ശാസ്ത്രീയ-സാങ്കേതിക പുരോഗതികൾ വ്യക്തിയുടെ സമഗ്രപുരോഗതിയും മാനവാന്തസ്സിൻറെയും സാർവ്വത്രിക സാഹോദര്യത്തിൻറെയും സേവനവും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് കർദ്ദിനാൾ പരോളിൻ ഉദ്ബോധിപ്പിച്ചു. ദീർഘായുസ്സ് ഏതാനും കുറച്ചുപേർക്കുള്ള ആനുകൂല്യമോ സാമൂഹ്യ അസമത്വത്തിൻറെ നൂതന രൂപമോ ആയി ഭവിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളും വാർദ്ധക്യത്തിലെത്തിയവരും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കർദ്ദിനാൾ പരോളിൻ തലമുറാന്തര ഐക്യദാർഢ്യത്തിലേക്കാനയിക്കുന്നതിനും വ്യക്തിവാദസംസ്കൃതിയെ തള്ളിക്കളയുന്നതിനും ഇത് ആവശ്യമാണെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: