തിരയുക

നമ്മുടെ ജീവിതം കർത്താവുമായുള്ള നിയതമായ കൂടിക്കാഴ്ചയ്ക്കുള്ള യാത്ര, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതം  കർത്താവുമായുള്ള നിയതമായ കൂടിക്കാഴ്ചയുടെ ചക്രവാളം ലക്ഷ്യം വച്ചുള്ള യാത്രയാണെന്ന് മാർപ്പാപ്പാ. 

പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ആഗസ്റ്റ് 15-ന് വ്യാഴാഴ്‌ച (15/08/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവദൂതൻറെ വാക്കുകൾ സ്വീകരിച്ച നസ്രത്തിലെ കന്യക ആ സന്തോഷം പങ്കുവയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി തൻറെ ചാർച്ചക്കാരിയായ ഗർഭിണിയായ എലിസബത്തിൻറെ പക്കലേക്കു ഉടൻ പുറപ്പെടുന്ന സുവിശേഷ സംഭവത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

നമ്മുടെ ജീവിതം ലക്ഷ്യമില്ലാത്തതും അർത്ഥശൂന്യവുമായ ഒരു യാത്രയല്ലയെന്ന് പരിശുദ്ധ മറിയത്തിൻറെ ജീവിതം ദൃഷ്ടാന്തമാക്കി പാപ്പാ വിശദീകരിച്ചു. മംഗളവാർത്ത സ്വീകരിച്ചതിനുശേഷം തൻറെ ചാർച്ചക്കാരിയെ സന്ദർശിക്കാൻ പുറപ്പെടുന്ന ആ നമിഷം മുതൽ എപ്പോഴും മറിയം യേശുവിനെ അനുഗമിക്കുന്ന യാത്രയിലാകുകയാണെന്നും അവളുടെ ഭൗമികതീർത്ഥാടനത്തിന് സമാപനം കുറിക്കപ്പെടുന്നത് അവൾ  സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതോടെയാണെന്നും പാപ്പാ പറഞ്ഞു.

കർത്താവിൻറെ പിന്നാലെ നടക്കുകയും സഹോദരങ്ങളുമായി കണ്ടുമുട്ടുകയും സ്വർഗ്ഗീയ മഹത്വത്തിൽ യാത്രയ്ക്ക് അന്ത്യംകുറിക്കുകയും ചെയ്ത മറിയത്തെ ഒരു നിശ്ചല മെഴുകു പ്രതിമയായിട്ടല്ല പ്രത്യുത പാദരക്ഷകൾ തേഞ്ഞ് പരിക്ഷീണിതയായ ഒരു സഹോദരിയായി കാണാൻ നമുക്ക് കഴിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.    

നമ്മുടെ ജീവിതം, കർത്താവുമായുള്ള അന്തിമ ഐക്യോന്മുഖമായുള്ള നിരന്തര യാത്രയാണെന്ന് പരിശുദ്ധ മറിയം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.കർത്താവ് നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യാനന്ദത്തെയുമം കർത്താവുമായുള്ള കൂടിക്കാഴ്ചയെയും കുറിച്ചുള്ള ഈ പ്രത്യാശ നമ്മുടെ ജീവിതയാത്രയ്ക്ക്, വിശിഷ്യ, അത് ദുഷ്ക്കരമാകുമ്പോൾ, ഊർജ്ജം പകരണമെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 11:45

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >